തിരുവനന്തപുരം.സി ഐ നിയമന പട്ടിക സർക്കാർ അഴിച്ചു പണിതു. സി.ഐമാരെ പൂർണ്ണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് ഇറങ്ങി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം എന്ന വാർത്തകളെ തുടര്‍ന്നാണ് നടപടി.
സിപിഐഎം, ബിജെപി അനുഭാവമുള്ള സിഐ മാർക്ക് പരിഗണന എന്നായിരുന്നു പരാതി. ഇവരെ വീടിനടുത്തുള്ള സ്റ്റേഷനുകളിലോ സഹായപ്രദമായ സ്റ്റേഷനുകളിലോ നിയമിച്ചു എന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽ തന്നെ വിമർശനം ഉണ്ടായി. ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് പുതിയ തീരുമാനം. ഒരു വിഭാഗം കെപിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പട്ടിക പുറത്തിറങ്ങിയത്. സമ്പൂർണ്ണ അഴിച്ചു പണിയാണ് പട്ടികയിൽ നടത്തിയിരിക്കുന്നത്. സി ഐ മാർ ചുമതലയുള്ള 64 സ്റ്റേഷനുകളിലും പുതിയ നിയമനം നടത്തും.
വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് 22 സി.ഐമാരുടെ നിയമനം. ആൻ്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന വിഭാഗത്തിലേക്ക് നാല് സി.ഐമാരെയും നിയമിച്ചു. പൊലീസിനെ സമ്പൂർണ്ണമായി ജനകീയവൽക്കരിക്കുന്ന മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കൂടിയാണ് പുതിയ മാറ്റങ്ങൾ. സംസ്ഥാനത്തെ സ്റ്റേഷനുകളിൽ എസ്ഐ മാർക്ക് ചുമതല കൈമാറി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമാകും ഇനി സിഐമാർ ചുമതലയിൽ ഉണ്ടാവുക.


































