26.8 C
Kollam
Tuesday 15th September, 2026 | 09:43:07 AM
Home News Breaking News ആശ്വാസം, 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ല, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ആശ്വാസം, 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ല, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിന്‍റെ നിലപാട്. പാർലമെന്‍റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി യുപിഐക്ക് ഫീസ് ഈടാക്കാൻ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ യുപിഐ ഇടപാടുകളിൽ 2000 രൂപയിൽ കൂടിയത് നാല് ശതമാനം ഇടപാടുകൾ മാത്രമാണ്. എന്നാൽ യുപിഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഈ നാല് ശതമാനത്തിലായിരുന്നു എന്ന് സൂചന.

Also Read: ഗ്രാമീൺ ബാങ്കുകളിൽ ജോലി; കേരളത്തിൽ മാത്രം 435 ഒഴിവുകൾ

വൻകിട വ്യാപാരികളിൽ നിന്നും ഇലക്ട്രോണിക് പേയ്‌മെന്റുകൾക്ക് ‘മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ ഈടാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പാർലമെന്‍റ് കഴിഞ്ഞ മാസം പാസാക്കിയ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026’ പ്രകാരമുള്ള ഭേദഗതികൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പിന്നാലെ ഉപഭോക്താക്കൾക്കിടയിലെ ആശങ്ക പരിഹരിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോൾ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യുപിഐ ഇടപാടുകൾക്കും വ്യക്തികൾ തമ്മിൽ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കി.

2007-ലെ ‘പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്’ സെക്ഷൻ 10എ-യിൽ വരുത്തിയ ഭേദഗതിയാണ് യുപിഐ ചാർജുകളെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചത്. 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾ (ഉദാഹരണത്തിന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവ) റൂപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ, യുപിഐ ക്യുആർ കോഡ് എന്നിവ വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജുകളിൽ നിന്നും നൽകിയിരുന്ന ഇളവ് പുതിയ നിയമത്തിലൂടെ നീക്കം ചെയ്യപ്പെട്ടു. ഇതോടെ വൻകിട ഡിജിറ്റൽ ഇടപാടുകളിൽ എംഡിആർ ചാർജുകൾ ചുമത്താൻ സർക്കാരിന് നിയമപരമായ അധികാരം ലഭിച്ചെങ്കിലും, സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഇതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം ഉറപ്പുനൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here