കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും സഹപാഠികളായ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയായ ഇയാൾ കോളേജിലെ രണ്ടാം വർഷ ബിബിഎ (ലോജിസ്റ്റിക്സ്) വിദ്യാർത്ഥിയായിരുന്നു. കോളേജ് പരിപാടികളുടെ വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ശേഖരിച്ച് എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്യുകയും, അവ ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കുറ്റം. സംഭവം പുറത്തായതിനെ തുടർന്ന് ശ്രീഹരിയെ ഭാരത് മാതാ കോളേജിൽ നിന്ന് പുറത്താക്കി. കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ഇയാളെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരമാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
പ്രതിയെ കോളേജ് അധികൃതർ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ കോളേജിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.






























