ടെഹ്റാൻ: അമേരിക്കൻ ഉപരോധം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ആശങ്കകൾക്കിടെ വമ്പൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി ഇറാൻ. 10500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും ഉയർന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതകമാണിതെന്നാണ് ശേഖരമെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് അറിയിച്ചു. 7.5 ലക്ഷം കോടി ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്. പുതിയതായി കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപത്തിൽ 7.5 ലക്ഷം കോടി ക്യൂബിക് അടി പ്രകൃതി വാതകമുണ്ടെന്നാണ് കണക്കാക്കുന്നത്.
Also Read: തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും
നിലവിൽ ഇറാന്റെയും ലോകത്തെയും ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ നിന്നുള്ള പതിനഞ്ച് വർഷത്തെ ഉൽപാദനത്തിന് തുല്യമാണ് പുതുതായി കണ്ടെത്തിയ ശേഖരമെന്ന് ഇറാൻ പെട്രോളിയം മന്ത്രി പറഞ്ഞു. ഇതിൽ നിന്നും ഏകദേശം 5.7 ലക്ഷം ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ സാധിക്കും. കണ്ടെത്തിയ വാതകം ‘സ്വീറ്റ് ഗ്യാസ്’ ഇനത്തിൽപ്പെട്ടതാണ്. ഹൈഡ്രജൻ സൾഫൈഡ് പോലുള്ള മാലിന്യങ്ങൾ കുറവായതിനാൽ ഇവ സംസ്കരിക്കാനും ഉൽപ്പാദിപ്പിക്കാനുമുള്ള ചെലവ് വളരെ കുറവായിരിക്കും.
കൂടാതെ ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഗ്യാസ് കോൺഡൻസേറ്റുകളും ഇവിടെയുണ്ട്. അമേരിക്കയും ഇസ്രയേലുമായുള്ള സംഘർഷത്തിൽ രാജ്യത്തെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നാശനഷ്ടം സംഭവിക്കുകയും, പ്രതിദിനം 2300 ലക്ഷം ടൺ ക്യൂബിക് മീറ്ററോളം വാതക ഉൽപ്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. തകരാറിലായ എണ്ണ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ കണ്ടെത്തൽ.

































