പത്തനംതിട്ട : അടൂരിന്റെ പേര് വാനോളമുയർത്തിയ കലാകാരന്മാരുടെ നാട്ടിൽ സിനിമ കാണാൻ തിയറ്ററില്ല. സിനിമയെ ലോകോത്തര വേദികളിലെത്തിച്ച അടൂർ ഗോപാലകൃഷ്ണൻ, ഹാസ്യതാരം അടൂർ ഭാസി, നടിയായ അടൂർ ഭവാനി, അടൂർ പങ്കജം, സംവിധായകൻ അടൂർ സുകുമാർ എന്നിവരുടെ നാട്ടിലാണ് ഈ അവസ്ഥ.
ഓണ ദിനങ്ങൾ പുതിയ സിനിമകൾ കാണാൻ ഇത്തവണയും അടൂർക്കാർക്ക് തിയറ്ററില്ല. തിയറ്ററുകൾ പൂട്ടിയതോടെ നയനം, നാദം തിയറ്ററുകളുടെ പുനർനിർമ്മാണം പൂരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഓണത്തിന് പ്രദർശനം തുടങ്ങാനായില്ല.
2000ത്തിന്റെ തുടക്കത്തിൽ അടൂർ പറക്കോട് മേഖലയിൽ ആറോളം തിയറ്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ബാൾക്കണി സൗകര്യമുള്ള ഏക തിയറ്ററായിരുന്നു പറക്കോട് എസ് ആർ കെ.
കാലം മാറിയതോടെ തിയറ്ററുകൾ ഒന്നൊന്നായി അടച്ചുപൂട്ടി. പറക്കോട് ശക്തി, കോട്ടയ്ക്കൽ എന്നിവയെല്ലാം തുടങ്ങിയ തിയറ്ററുകളെല്ലാം ഇതിനകം പ്രദർശനം അവസാനിപ്പിച്ചു.
നയനം, നാദം തിയറ്ററുകൾ നവീകരണത്തിനായി അടച്ചിട്ട് ആറ് വർഷത്തിലധികമായി. നാല് സ്ക്രീനുകളുമായി ആധുനിക സൗകര്യങ്ങളോടെ തിരിച്ചുവരാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് ഉടമ
പറയുന്നത്.
എന്നാൽ ഓണത്തിനുമുമ്പ് തിയറ്റർ തുറക്കാനാവാത്തതിനാൽ പുതിയ സിനിമകൾ കാണാൻ അടൂർക്കാർക്ക് ഇത്തവണയും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരും.
ചലച്ചിത്രോത്സവം പോലും തിയറ്ററില്ലാത്ത ഓഡിറ്റോറിയത്തിൽ നടത്തേണ്ടിവരുന്ന സ്ഥിതിയാണ്. എല്ലാമാസവും നടക്കുന്ന അടൂർ ചലച്ചിത്രോത്സവത്തിലും ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചതും ഓഡിറ്റോറിയത്തിലായിരുന്നു. സിനിമ കാണാൻ അടൂർക്കാർ നൂറനാട്ടോ, പത്തനാപുരത്തേക്കോ കൊട്ടാരക്കരയിലേക്കോ പത്തനംതിട്ടയിലേക്കോ പോകേണ്ട സ്ഥിതിയാണ്.






























