‘ലക്ഷ്മി അമ്മാൾ’ വിളിയിൽ താരമായി ചക്കുവള്ളിയിലെ ‘ലമീൻ യമാൽ’
‘ഏയ് ലക്ഷ്മി അമ്മാൾ, എന്തോ ഉണ്ട്?’
‘സുഖം.’
‘സ്പെയിനിൽനിന്ന് എപ്പോ വന്നു?’
‘രണ്ടു മൂന്നു മാസമായി’…
ഇൻസ്റ്റഗ്രാമിൽ വൈറലായ 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ കണ്ടാൽ സംസാരിക്കുന്നത് സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ ആളു യമാലല്ല, കൊല്ലം ചക്കുവള്ളിയിലെ അലൻ ജയിംസാണ്. യമാലുമായുള്ള രൂപസാദൃശ്യം കൊണ്ട് നാട്ടിലും വീട്ടിലും ഇപ്പോൾ അലൻ അറിയപ്പെടുന്നത് ‘ചക്കുവള്ളിയിലെ ലമീൻ യമാൽ’ എന്ന പേരിലാണ്.
ലോകകപ്പ് കാലത്ത് ലമീൻ യമാലിന്റെ ജഴ്‌സി ‘ലക്ഷ്മി അമ്മാൾ’ എന്ന് വിളിച്ചുപറഞ്ഞ് വിൽക്കുന്ന തമിഴ് സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളിലെ ‘ലക്ഷ്മി അമ്മാൾ’ വിളിയും അലന്റെ യമാൽ സാദൃശ്യവും കൂട്ടിയിണക്കി ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ മനോഹർ പകർത്തിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയത്. വിഡിയോ വൈറലായതോടെ അലൻ വീണ്ടും നാട്ടിലെ താരമായി.
പോരുവഴി ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അലൻ.
അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ കടുത്ത ആരാധകനായ അലന് യമാലിനോടും ഏറെ ഇഷ്ടമാണ്. സ്കൂൾ ഫുട്ബോൾ ടീമിലും അംഗമായ അലന്റെ കളിയിലും ഫുട്ബോളിനോടുള്ള ആവേശം നിറഞ്ഞുനിൽക്കുന്നു.
യമാലിന്റെ മുഖസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയെങ്കിലും, ഫുട്ബോൾ മൈതാനത്ത് സ്വന്തം പേരിൽ ഒരുനാൾ താരമാകണമെന്ന സ്വപ്നത്തിലാണ് ഈ ‘ചക്കുവള്ളിയിലെ ലമീൻ യമാൽ’.


























