കാഠ്മണ്ഡു: നേപ്പാളിലെ വടക്കൻ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന് ഭോട്ടെ കോസി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരണ സംഖ്യ 95 ആയി ഉയർന്നു.
മരണസംഖ്യ ഇനിയും ഉയർന്നേക്കും. 105 ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ഞൂറിലധികം പേരെ കാണാതായതായി.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വിനോദസഞ്ചാരത്തിനും മറ്റുമായി പോയ നൂറോളം മലയാളികൾ നേപ്പാളിൽ കുടുങ്ങിയതായും വിവരമുണ്ട്.
ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ, സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. 17 ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയി. വളരെ വലിയ പാലങ്ങൾ തകർന്നു. അണക്കെട്ടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. പലയിടത്തും കനത്ത മണ്ണിടിച്ചിലും ഉണ്ടായി. കൃത്യമായ നാശനഷ്‌ടം കണക്കാക്കാൻ ദിവസങ്ങൾ വേണ്ടി വരും. കൈലാസ യാത്രയ്‌ക്കും മറ്റും പോയ തീർത്ഥാടകരാണ് കാണാതായ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്.






























