ന്യൂഡെൽഹി:ദേശീയപാത അതോറിറ്റിയുടെ (NHAI) കീഴിലുള്ള വിവിധ ടോൾ പ്ലാസകളിൽ നടന്ന വൻ ടോൾ പിരിവ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി ശക്തമായ റെയ്ഡ് ആരംഭിച്ചു. രാജ്യത്തെ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 14 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം തിരച്ചിൽ നടത്തുന്നത്. ദേശീയപാത അതോറിറ്റിയുടെ യഥാർത്ഥ സെർവറുകൾക്ക് സമാന്തരമായി വ്യാജ അല്ലെങ്കിൽ പൈറേറ്റഡ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് ടോൾ പ്ലാസകളിൽ അനധികൃതമായി പണം വസൂലാക്കി എന്നാണ് കണ്ടെത്തൽ. ടോൾ പിരിവിലൂടെയുള്ള പണമിടപാടുകളുടെ ഡിജിറ്റൽ രേഖകളും കള്ളപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (PMLA) ഇഡിയുടെ ലഖ്‌നൗ സോണൽ ഓഫീസ് പരിശോധന ശക്തമാക്കിയത്.
ഉത്തർപ്രദേശ് (വാരണാസി ഉൾപ്പെടെ), രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊൽക്കത്ത, എൻസിആർ (ഡൽഹി) തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.































