തിരുവനന്തപുരം. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്തിനും കോവളത്തിനും ഇടയിൽ അപകട മരണങ്ങൾ തുടർക്കഥയാകുന്നു. എട്ട് കിലോ മീറ്റർ പരിധിയിലുള്ള നാല് ബ്ലാക്ക് സ്പോട്ടുകളിലാണ് ദിനം പ്രതി അപകടങ്ങൾ പെരുകുന്നത്. അപകടങ്ങളുണ്ടാകുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
തിരുവല്ലം, ചുടുകാട്, വാഴമുട്ടം വെള്ളാർ.. ബൈപാസിലെ ഈ നാല് ഇടങ്ങളാണ് ജീവൻ കവരുന്ന ബ്ലാക്ക് സ്പോട്ടുകൾ. സർവീസ് റോഡുകൾ ബൈപാസുമായി ചേരുന്ന ഭാഗമായതിനാൽ കാൽനട , ഇരുചക്ര വാഹനങ്ങൾ മറികടക്കുന്ന ഇടമാണിത്. മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പടെ റോഡ് സുരക്ഷാ സംവിധാനങ്ങളൊന്നും ഈ മേഖലകളിൽ ഇല്ല.
രാത്രിയിലെ അപകടങ്ങൾക്കെല്ലാം കാരണം വെളിച്ചമില്ലാത്തതാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് പാതയും പരിസരവും കാണാനാവാത്ത വിധം ഇരുട്ടാണ്.
കഴിഞ്ഞ മാസം 9 ന് കുമരി ചന്തയ്ക്ക് സമീപം ഇടയാർ സ്വദേശിനികളായ സഹോദരിമാർ ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. ബൈക്ക് യാത്രികാനായ മധ്യവയസ്കൻ കാറിടിച്ച് മരിച്ചതും, കഴിഞ്ഞ ശനിയാഴ്ച KSRTC ബസിലിടിച്ച് പത്തൊൻപതുകാരൻ്റെ ജീവൻ പൊലിഞ്ഞതും ഇതേ ബ്ലാക്ക് സ്പോട്ടുകളിലാണ്.
ബ്ലാക്ക് സ്പോട്ടുകളിൽ മാത്രമായെങ്കിലും അടിയന്തരമായി വഴി വിളക്കുകൾ, റിഫ്ലക്ടറോട് കൂടിയ ബാരിക്കേഡുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത് എന്നാൽ ദേശീയ പാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.































