കോഴിക്കോട്. അധ്യാപകർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി.ലഹരിക്കടത്തിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വയനാട് സ്വദേശി ഇപ്പോഴും ഒളിവിൽ.ഇയാളെ കണ്ടെത്താനാകാത്തതോടെ ലഹരി ഇടപാടിന്റെ പണമൊഴുക്കും പിന്നിലെ കൂടുതൽ കണ്ണികളിലേക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും കേസിന്റെ തുടർ അന്വേഷണത്തെ ബാധിച്ചു.
വടകരയിൽ അധ്യാപകർ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ കേസിലാണ് അന്വേഷണത്തിന് ഇപ്പോൾ ബ്രേക്ക്.കേസിൽ അറസ്റ്റിലായ പ്രതികൾ അയച്ച പണമെല്ലാം ഒടുവിൽ എത്തിയിരുന്നത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
.അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ നീഷ്മ, ഡെലിവറി ബോയ് ജിജിൻ കൂര്യാക്കോസ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണ സംഘം എത്തിയിരുന്നു.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രം നടന്നത് ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാട്.ജിജിൻ കൂര്യാക്കോസിന്റെ അക്കൗണ്ട് വഴി നടന്നത് ഒരു കോടി രൂപയുടെ ഇടപാട്.ഇടപാടുകളുടെ പണമൊഴുക്ക് പരിശോധിച്ചപ്പോഴാണ് പണം ഒടുവിൽ വയനാട് സ്വദേശിയിലേക്ക് എത്തിയതായി കണ്ടെത്തിയത്.പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിലും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളും പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണത്തിൽ തെളിവുകളായി.
എന്നാൽ കേസിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശിയെ കണ്ടെത്താൻ കഴിയാതെ പോയതോടെ അന്വേഷണം അവിടെത്തന്നെ തടസ്സപ്പെട്ടു.
ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീളൂ.
എവിടെ നിന്നാണ് എംഡിഎംഎ എത്തിയത്?
ആർക്കൊയാണ് വിതരണം ചെയ്തത്?
പണമൊഴുക്ക് എവിടേക്കാണ് നീണ്ടത്?തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കും ഇയാളുടെ മൊഴി നിർണായകമാണ്.അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും അന്വേഷണത്തിന് തിരിച്ചടിയായി.
പ്രധാന പ്രതിയെ കണ്ടെത്താനാകാതെ, അന്വേഷണ ഉദ്യോഗസ്ഥനും മാറിയതോടെ കേസിന്റെ തുടർനടപടികൾ മന്ദഗതിയിലായി.


































