മലപ്പുറം.ബ്യൂട്ടി പാര്‍ലറില്‍ മുടി മുറിക്കാനെന്ന വ്യാജേന എംഡിഎംഎ വില്‍പനയ്ക്ക് എത്തിയ യുവാവ് അറസ്റ്റില്‍, മലപ്പുറം കരിപ്പോള്‍ സ്വദേശി വി.ടി ഷറഫുദ്ദീനെയാണ് കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ട് വില്‍പനയ്‌ക്കെത്തിച്ച 3.2 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനയിലാണ് ഓണവിപണി ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ കുറ്റിപ്പുറം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കരിപ്പോള്‍ സ്വദേശി വാണിയംതൊടി ഷറഫുദ്ദീനെയാണ് വളാഞ്ചേരി കാവുംപുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കാവുംപുറത്തെ ഒരു ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് ഷറഫുദ്ദീനെ പിടികൂടിയത്. ബ്യൂട്ടി പാര്‍ലറില്‍ മുടി മുറിക്കാനെന്ന വ്യാജേന എത്തി കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
മാസങ്ങളായി ഷറഫുദ്ദീനെ നിരീക്ഷിക്കുകയായിരുന്നു എക്സൈസ്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം എക്‌സൈസും മലപ്പുറം എക്‌സൈസ് സൈബര്‍ സെല്ലും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷറഫുദ്ദീന്‍ പിടിയിലായത്.
































