ശാസ്താംകോട്ട :ഓണക്കാലത്ത് വീട്ടുമുറ്റത്തെ പുന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദള പത്മം കൗതുകക്കാഴ്ചയാകുന്നു.
മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് ജ്യോതി ശങ്കറിൻ്റെ വീട്ടിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആയിരം ഇതളുകൾ ഉള്ള താമര എന്ന് പേരുകേട്ട സഹസ്ര ദളപത്മം വിരിഞ്ഞത്.
പുരാണങ്ങളിൽ ദേവീദേവൻമാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന സഹസ്ര ദളപത്മംനമ്മുടെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ വിരിയാറുള്ളു. വീട്ടിലെ പൂന്തോട്ടത്തിൽ വലിയ പ്ലാസ്റ്റിക്ക് പാത്രത്തിലാണ് താമര വിരിഞ്ഞു നിൽക്കുന്നത്. ദീർഘ നാളെത്തെ പരിപാലനത്തിലൂടെയാണ്ഈ അപൂർവ്വ കാഴ്ച ഒരുങ്ങിയത്.

4 മാസം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തിൽ നിന്നും ലഭിച്ച താമരയുടെ കിഴങ്ങ് നട്ടുവളർത്തുകയായിരുന്നു. സഹസ്ര ദളപത്മത്തിൻ്റെ ചിത്രം പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും ഉൾപ്പെടെ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
പൂക്കളെയും ,കൃഷിയേയും ഏറെ സ്നേഹിക്കുന്ന ജ്യോതിശങ്കർ പ്രവാസ ജീവിതത്തിന് ശേഷം ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു. വിവിധ ഇനം
താമരകൾ അടക്കം അലങ്കാര ചെടികളുടെയും അലങ്കാര മത്‌സ്യങ്ങളുടെയും വിപുലമായ ഒരു ശേഖരം തന്നെ ജ്യോതി ശങ്കർ വീട്ട് മുറ്റത്ത് ഒരുക്കിയിട്ടുണ്ട്.
നിലവിൽ മൈനാഗപ്പള്ളിയിൽ റെയിൻ ഗാർഡൻ അക്വാട്ടിക്സ് എന്ന സ്ഥാപനവും നടത്തിവരുന്നു.
പന്തളം എൻ.എസ്.എസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൽ അസി. പ്രൊഫസറായ ഭാര്യ രശ്മിയും മക്കളായ
ജിയ ശങ്കറും മിലനും എല്ലാ പിന്തുണയുമായി ജ്യോതി ശങ്കറിനോടൊപ്പം ഉണ്ട്.


































