തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള സുപ്രധാന നിയമനങ്ങളിൽ കടുത്ത അനിശ്ചിതത്വം. മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശിച്ച ശരത് ചന്ദ്രനെ ഇനിയും പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ശരത്തിന് പകരം മറ്റൊരാളെ മന്ത്രി നിര്‍ദ്ദേശിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
ബോർഡ്-കോർപ്പറേഷൻ-കമ്മീഷൻ നിയമനങ്ങളും എങ്ങുമെത്തിയിട്ടില്ല. മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പമാണ് ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. പിന്നാലെ സെക്രട്ടേറിയറ്റിൽ അണ്ടര്‍ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു. ഇ-ഓഫീസ് വഴിയും ആവശ്യപ്പെട്ടു. തീരുമാനം വൈകിയപ്പോള്‍ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് വിവരം.
എംഎൽഎ അയിരുന്നപ്പോള്‍ കെ സി വേണുഗോപാലിൻറെ പിഎ യും മന്ത്രി ആയപ്പോള്‍ പേഴ്സണൽ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രൻ. കെസിക്കും താല്‍പര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിര്‍ദ്ദേശത്തിനാണ് മൂന്നു മാസമായിട്ടും മുഖ്യമന്ത്രി പച്ചക്കൊടി കാട്ടാത്തത്. പിഎസിനെ തിരുമാനിക്കാൻ പോലും മന്ത്രിക്ക് അവകാശമില്ലേയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാക്കള്‍ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വാദം. പാര്‍ട്ടിയിലെ തര്‍ക്കവിഷയം കൂടിയായ മാറിയ പിഎസ് നിയമനം ഉന്നയിക്കാൻ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ തീരുമാനിച്ച സമിതിക്കാര്യം ഉള്‍പ്പടെപാര്‍ട്ടിയിലെയും മുന്നണിയിലെയും എല്ലാം കെപിസിസി പ്രസിഡന്‍റ് മാറ്റത്തിൽ ഇടിച്ചു നിൽക്കുകയാണ്.
സര്‍ക്കാര്‍ വന്നതു മുതൽ പുതിയ അധ്യക്ഷൻ ഉടൻ എന്നു പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. ഘടകക്ഷികള്‍ള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനാൽ കഴിഞ്ഞ 30ന് യുഡിഎഫ് യോഗം വിളിച്ചു. പ്രധാന നേതാക്കളുടെ ക്യാബിനറ്റ് പദവി ഉടനെന്ന് തീരുമാനിച്ചു. ബോര്‍ഡ് കോര്‍പറേഷൻ വീതം വയ്പിന് ഈ മാസം മൂന്ന് മുതൽ ഉഭയ കക്ഷിയും ചര്‍ച്ചയും നിശ്ചയിച്ചു. ഒന്നും നടപ്പായില്ല . ടീം യുഡിഎഫ് എന്നു പറഞ്ഞിട്ടുള്ള ഈ പോക്കിൽ ഘടകക്ഷി നേതാക്കള്‍ അതൃപ്തിയിലെന്നാണ് വിവരം. സര്‍ക്കാര്‍ വന്ന ശേഷവും ജനങ്ങളുമായി ബന്ധമുള്ള ബോര്‍ഡുകളുടെയും കോര്‍പേറേഷനുകളുടെയും തലപ്പത്തടക്കം ഇടത് സര്‍ക്കാര്‍ നിയമിച്ചവര്‍ തന്നെ തുടരുന്നുവെന്ന് പരാതി യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ട്. പദവി ആശിക്കുന്നതവര്‍ തീരുമാനം വൈകുന്നതിന്‍റെ നിരാശയിലുമാണ്.
































