കോഴിക്കോട്: മന്ത്രിക്കോഴയിൽ വിളിയെത്തിയ എംപിമാരും വിവരം മറച്ചുവച്ചു. ഷാഫി പറമ്പിൽ എംപിയും ഡീൻ കുര്യാക്കോസുമാണ് ഇക്കാര്യം മറച്ചുവച്ചത്. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടി രൂപ ആവശ്യപ്പെട്ടത് വിവാദമായതോടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രെൈവറ്റ് സെക്രട്ടറി ഡി എസ് രാജ്‌കുമാർ വയനാട് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്ന് രാജ്‌കുമാർ എന്ന് പരിചയപ്പെടുത്തിയാണ് എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ എന്നിവർക്ക് വിളിയെത്തിയത്.
സംഭവമുണ്ടായി ദിവസങ്ങളോളം എംപിമാരും എംഎൽഎയും ഇക്കാര്യം പൊതുശ്രദ്ധയിൽ വരാതിരിക്കാൻ ശ്രമിച്ചു. വിദ്യ പരാതി നൽകിയശേഷവും പൊലീസിൽ പരാതിപ്പെടാൻ ഷാഫിയും ഡീൻ കുര്യാക്കോസും തയ്യാറായില്ല. ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി വിദ്യ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞിട്ടും പരാതി നൽകാൻ രാജ്‌കുമാറും തയ്യാറായിരുന്നില്ല. വിദ്യ നൽകിയ പരാതിയിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യം പടർന്നുതുടങ്ങിയതോടെയാണ് രാജ്‌കുമാർ ബുധനാഴ്ച പരാതി നൽകാൻ തയ്യാറായത്. അതേസമയം, തട്ടിപ്പുകാർ ലക്ഷ്യമിട്ടതായി പറയുന്ന ഷാഫിയോ ഡീൻ കുര്യാക്കോസോ പരാതി നൽകിയിട്ടുമില്ല.

































