ശാസ്‌താംകോട്ട:ജില്ലയിലെ മികച്ച കർഷകൻ്റെ സമ്മിശ്ര കൃഷിത്തോട്ടം കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ തകർത്തെറിഞ്ഞു.മൈനാഗപ്പള്ളി കോവൂർ അരിനല്ലുർ നെടുതറയിൽ സോമൻ്റെ കൃഷിയിടത്തിലെ പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.ഓണത്തിന് വിളവെടുക്കേണ്ട ചേന,വാഴ,വെണ്ട,ചീര, മരച്ചീനി മുതലായ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.മുൻപ് ചെറിയ രീതിയിലാണ് കൃഷി നശിപ്പിച്ചിരുന്നത്.

പന്നി ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോമൻ പരാതിയുമായി എത്താത്ത ഓഫീസുകളില്ല.പഞ്ചായത്ത് തലം മുതൽ മന്ത്രിതലം വരെ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.2009 മുതൽ തുടർച്ചയായി എല്ലാ വർഷവും ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് വാങ്ങുന്ന 70 വയസുള്ള കർഷകനാണ് സോമൻ.ജില്ലയിലെ ഏറ്റവും വലിയ വെറ്റില കർഷകൻ കൂടിയാണ്.കൃഷിയോടൊപ്പം പശുവളർത്തൽ,കോഴി വളർത്തൽ,മീൻ വളർത്തൽ എന്നിവയും മികച്ച രീതിയിൽ മൂന്നോട്ട് പോകുന്നു.കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തങ്ങളുടെ ജീവിതമാർഗം കൂടിയായ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും സോമൻ പറയുന്നു.
































