കണ്ണൂര്‍: മുന്‍ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎന്‍ ഷംസീറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ ഐഎംഎ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം എംഎല്‍എയും സ്പീക്കറുമായിരുന്ന ഒരു സഖാവിനെ ‘ലീഗുകാരന്‍’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന രീതിയെ പാര്‍ട്ടി അതിശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ല. ഒരു വ്യക്തിയുടെ പേര് മുസ്ലിം നാമധാരിയായത് കൊണ്ടുമാത്രം അദ്ദേഹത്തെ ലീഗുകാരനായി ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമെല്ലാം ഉള്‍പ്പെടുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മുസ്ലിം ലീഗ് പൂര്‍ണ്ണമായും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെങ്കിലും അവര്‍ക്ക് വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന സമീപനങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ നിലവില്‍ ബിജെപിയും കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ ഡീലാണ് നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളില്‍ പ്രതിപക്ഷ നേതാവ് വിഡി.സതീശനും കോണ്‍ഗ്രസും മിണ്ടാതിരിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണ്. ഇടതുപക്ഷത്തെ വേട്ടയാടാന്‍ വേണ്ടി ഇവര്‍ ഒരുമിച്ച് ചേര്‍ന്നാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സംഘപരിവാര്‍ താല്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നതെന്നും, പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡോക്ടര്‍ റാമിന് ജാമ്യം ലഭിച്ച കേസില്‍ കോടതി തന്നെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് ജാമ്യം ലഭിച്ചതും ഇത്തരം ഒത്തുകളിക്ക് ഉദാഹരണമാണ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കേരളീയ സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതു സംബന്ധിച്ച് ചില പത്രങ്ങള്‍ മുഖപ്രസംഗം പോലും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


































