ശബരിമല.ചിങ്ങപ്പുലരിയിൽ അയ്യപ്പർശനം തേടി ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. അയപ്പസന്നിധിയിൽ നടന്ന ശബരിമല കീഴ്ശാന്തി തെരഞ്ഞെടുപ്പിൽ ഗണേഷ് പ്രസാദിന് നറുക്ക് വീണു. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി 24 ന് നട വീണ്ടും തുറക്കും. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിൽ അനുവാദം നൽകിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രത്തിന്റെ
ഷൂട്ടിംഗിന് പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചു.
ചിങ്ങപ്പുലരിയിൽ ശബരീശ വിഗ്രഹം വണങ്ങി പുതുവർഷത്തിന്റെ നല്ല തുടക്കത്തിനായി ശബരിമല സന്നിധാനത്തേക്ക് എത്തിയത് പതിനായിരങ്ങളാണ്. പുലർച്ചെ അഞ്ചുമണിക്ക് നട തുറന്നു. അഞ്ചര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. ഉഷ:പൂജയ്ക്കുശേഷം കീഴ്ശാന്തിയെ തെരഞ്ഞെടുത്തു. ദേവസ്വംബോർഡ് ഉള്ളൂർ ഗ്രൂപിലെ ഗണേഷ് പ്രസാദിനാണ് നറുക്ക് വീണത്. 9 വയസ്സുകാരൻ കാർത്തിക് കൃഷ്ണയാണ് നറുക്കെടുത്തത്. ഇന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി ആഗസ്റ്റ് 24 ന് നട തുറന്നാൽ 28 ന് ചതയനാളിലാകും നടയടക്കുക.
18, 19 തീയതികളിൽ ശബരിമല സംവിധാനത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരിക്കാനിരുന്ന മോഹൻലാൽ തരുൺമൂർത്തി കൂട്ടുകെട്ടിലുള്ള അതിമനോഹരം എന്ന ചിത്രത്തിന് പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചു. ദേവസ്വം ബോർഡ് അനുമതി നൽകിയെങ്കിലും പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചതോടെ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗ് നടക്കില്ല. റാന്നി വനം ഡിവിഷനിൽ അനുമതികിട്ടിയതിനാൽ
പമ്പവരെ ചിത്രീകരണംനടത്താം. കണ്ഠരര് ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേറ്റതോടെ ശബരിമലയിൽ താന്ത്രിക കർമ്മങ്ങളിൽ പുതിയ തലമുറ മാറ്റവും വന്നിരിക്കുകയാണ്.

































