തിരുവനന്തപുരം.സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കി കെപിസിസിക്ക് പരാതി പ്രളയം. സിപിഐഎം, സംഘപരിവാർ ബന്ധമുള്ളവരെ പ്രധാന സ്റ്റേഷനുകളിൽ നിയമിച്ചു എന്നാണ് ആരോപണം. നവ കേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഉദ്യോഗസ്ഥനെ വരെ പ്രധാന സ്റ്റേഷനിൽ നിയമിച്ചെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന പോലീസ് സേനയിലെ ഏറ്റവും നിർണായകമായ സ്റ്റേഷൻ ഹൗസ് ഓഫീസർ നിയമനത്തിലാണ് കടുത്ത അതൃപ്തി. 274 എസ് ഐ മാരെ എസ് എച്ച് ഒ മാരാക്കി നിയമിച്ചതിൽ ആണ് ആഭ്യന്തരവകുപ്പിനെതിരെ പരാതി.
തന്ത്ര പ്രധാന ഇടങ്ങളിലെല്ലാം ആർഎസ്എസ് സിപിഐഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത് എന്നാണ് ആരോപണം.നിയമനത്തിനെതിരെ ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പിന്നാലെ കെപിസിസിക്ക് പരാതി നൽകുകയാണ് നേതാക്കൾ.
കഴിഞ്ഞ 10 വർഷം പാർട്ടിയെയും പ്രവർത്തകരെയും ഉപദ്രവിച്ചവരെ തെരഞ്ഞുപിടിച്ചു നിയമിച്ചു എന്നാണ് പരാതി. തിരുവനന്തപുരം സിറ്റിക്കകത്ത് പോലീസ് സ്റ്റേഷനുകളിലെ നിയമനങ്ങളിലും കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. റൂറൽ മേഖലകളിൽ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ട പോലീസുകാരെ വളരെ ദൂരെ നിയമിച്ചതും അതൃപ്തിക്ക് കാരണമായി. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് നേതാക്കൾ.


































