24.9 C
Kollam
Sunday 16th August, 2026 | 05:03:54 AM
Home News Breaking News വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി

വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവില്‍ കണ്ടെയ്‌നര്‍ കൈകാര്യശേഷി. 2028 ഡിസംബറില്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു ആകും.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ വന്‍കുതിച്ചു ചാട്ടമെന്നാണ് എംഎസ്‌സിയുടെ വരവില്‍ അദാനിയുടെ പ്രതികരണം.

വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എംഎസ്‌സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.