തേവലക്കര: മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ച് ബാറിൽ സംഘര്‍ഷം. കൊല്ലം തേവലക്കരയിലാണ് സംഭവം. മദ്യപിക്കാൻ ബാറിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം അരങ്ങേറിയത്. അന്യ സംസ്ഥാനക്കാരായ ബാർ ജീവനക്കാരാണ് മദ്യത്തിനൊപ്പം ടച്ചിങ്സ് നൽകാത്തത് ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. ഹോക്കിസ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനമെന്ന് യുവാക്കൾ പറയുന്നു. എന്നാല്‍ രാത്രി 11.30ഓടെയാണ് സംഭവമെന്നും ടച്ചിംങ്സ് നല്‍കിയതിലെ ബഹുമാനക്കുറവ് ആരോപിച്ച് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഹോട്ടല്‍ മാനേജുമെന്‍റ് പറയുന്നത്. കൂടുതല്‍ ജീവനക്കാര്‍ എത്തി സംഘര്‍ഷം നിയന്ത്രിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ഭാഗം.
മേഖലയില്‍ ലഹരിഉപയോഗിച്ചുള്ള അക്രമാന്തരീക്ഷം പരക്കെ പരാതിയാണ്. ഫുട്ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഫ്ളക്സ് കീറുകയും റോഡില്‍ കമ്പി വടിയുമായി അക്രമം കാട്ടി കാറിനു മുകളില്‍ കയറിയതും ഇതിനടുത്ത സ്ഥലത്താണ്. ലഹരി ഉപയോഗിച്ച് കറങ്ങുന്ന സംഘങ്ങളെ പൊലീസ് പ്രത്യേകമായി നിരീക്ഷിച്ചുവരികയാണിവിടെ. സ്ഥിരം അക്രമികള്‍ക്കുമേല്‍ കേസെടുക്കാനാണ് നീക്കം.

































