കൊല്ലം. കരുനാഗപ്പള്ളിയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അടിയന്തര നടപടി. രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. അമൽ ദേവ്, സുധിൻ രാജ് എന്നിവർക്കാണ് സസ്പെൻഷൻ. ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിൻ്റെ അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി.
തിരുവല്ല വെയർ ഹൗസിന് കീഴിലുള്ള കൊല്ലം കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിൽ കഴിഞ്ഞ ദിവസമാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. മൂന്ന് ലിറ്റർ മദ്യം വാങ്ങാനെത്തിയ ആളിൽ നിന്നും ബിൽ തുകയ്ക്ക് പുറമെ 50 രൂപയാണ് ക്ലർക്കായ അമൽ ദേവ് വാങ്ങിയത്.
ദൃശ്യങ്ങൾ വൈറലായതോടെ വിഷയം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി. ബെവ്കോയുടെ ഇൻ്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ അമൽ ദേവ് നടത്തിയത് സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും എതിരെ ബെവ്കോ എം ഡി നടപടി എടുത്തത്.
യുഡി ക്ലാർക്ക് അമൽ ദേവ് ഷോപ്പ് ഇൻ ചാർജ് സുധീൻ രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അമൽ ദേവ് കൈക്കൂലി വാങ്ങിയത് തടയാത്തതിനാണ് സുധീൻ രാജിനെ സസ്പെൻഡ് ചെയ്തത്.


































