കോട്ടയം: “ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) കാഴ്ചക്കാരെ സ്വന്തമാക്കിയ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. സമൂഹമാധ്യമങ്ങളിൽ വൈറലായ കൊച്ചുതാരം മുഹമ്മദ് സിയാൻ വിഡിയോകൾ പങ്കുവെച്ചിരുന്ന അക്കൗണ്ടാണ് മെറ്റയുടെ നടപടിയെ തുടർന്ന് അപ്രത്യക്ഷമായത്.
കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വളരെ വേഗമാണ് ‘കുട്ടി സഖാവ്’ ജനപ്രീതി നേടിയത്. രാഷ്ട്രീയം പറയുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ ശൈലി കൗതുകത്തോടെ കണ്ടാണ് ഒട്ടേറെപ്പേർ കമന്റുകളുമായി എത്തിയത്. എന്നാൽ അക്കൗണ്ട് അപ്രത്യക്ഷമായതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. കൊച്ചുകുട്ടിയുടെ രാഷ്ട്രീയത്തെപ്പോലും ഭയക്കുന്നതാരെന്ന ചോദ്യങ്ങളുമായാണ് സമൂഹമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള ഉള്ളടക്കങ്ങളും മാധ്യമങ്ങളുടേതുൾപ്പെടെ നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വിഡി.സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും ഇത്തരത്തിൽ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ടിരുന്നു. എഐ സോഫ്റ്റ്‌വെയറിൽ വരുത്തിയ അപ്‌ഡേറ്റും തുടർന്നുണ്ടായ സാങ്കേതികപ്പിഴവുമാണ് ഇത്തരം തടസ്സങ്ങൾക്ക് കാരണമായതെന്നും ആരുടെയും ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ച മെറ്റ, നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സിയാന്റെ അക്കൗണ്ടും ഉടൻ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും.


































