കൊല്ലം:ശക്തികുളങ്ങരയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട യുവാവിന്റെ മൃതശരീരം മറവുചെയ്ത് ജീവകാരുണ്യ പ്രവർത്തകർ മാതൃകയായി.കഴിഞ്ഞ മാസം 26നാണ് വഴിയാത്രക്കാരനായ യുവാവ് സംരക്ഷണവേലി ഇല്ലാത്ത ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്.ഏകദേശം 30 വയസോളം പ്രായമുള്ള യുവാവിന്റെ മൃതശരീരം അന്നുമുതൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു വരികയായിരുന്നു.
ബന്ധുക്കളെ കണ്ടെത്താൻ വേണ്ടി മാധ്യമങ്ങളിൽ വാർത്തകൾ നൽകിയിട്ടും ആരും തന്നെ യുവാവിനെ തേടിയെത്തിയില്ല.ഒടുവിൽ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശും ബാബുവും സുഹൃത്തുക്കളായ ശ്യാം ഷാജി,ശ്രീഷ്ചന്ത്,പത്തനംതിട്ട അഗ്നിശമന നിലയത്തിലെ ഫയർമാൻ മനോജ്,സിവിൽ പോലീസ് ഓഫീസർ പ്രിൻസ് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ മൃതശരീരം ജില്ലാ ആശുപത്രിയിലെയും , ശക്തികുളങ്ങര പോലീസിന്റെയും കൊല്ലം കോർപ്പറേഷന്റെയും ഉത്തരവുകൾ വാങ്ങി മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ചു സംസ്കരിക്കുകയായിരുന്നു.


































