ചവറ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചവറ വെറ്റമുക്കിന് സമീപം ഡാൻസാഫ് സംഘവും ചവറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ ചവറ കൊട്ടുകാട് തെക്കടത്ത് വീട്ടിൽ നൗഷാദ്(39) നെ ചവറ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചവറ വെറ്റമുക്കിന് സമീപം പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറി പരിശോധിച്ചത്. ലോറിയിൽ ഒളിപ്പിച്ച നിലയിൽ 163 ചാക്കുകളിലായി നിരോധിത പുകയില ഉൽപ്പന്നമായ ‘ശംഭു’ കണ്ടെത്തുകയായിരുന്നു. പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഏകദേശം 23472000/- രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ചോദ്യം ചെയ്യലിൽ, ആറ്റിങ്ങൽ സ്വദേശിയായ ഒരാൾക്ക് വേണ്ടി ഡൽഹിയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസ് സംഘത്തോട് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാർ ആർ ന്റെ മേൽനോട്ടത്തിലും ചവറ പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ ഷമീർ, ജയകുമാർ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘവും എസ്.ഐ മാരായ ഗോപകുമാർ, കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്തും വിൽപ്പനയും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

































