ശാസ്‌താംകോട്ട:കെഎസ്ആർടിസി പ്രിയദർശിനി ബസുകളിലെ സ്ത്രീ യാത്രക്കാർക്ക് ഫെയർസ്റ്റേജ് കൂട്ടി നൽകുന്നതായി പരാതി.കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ചെയിൻ സർവ്വീസ് നടത്തുന്ന ചില ബസുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.കഴിഞ്ഞ ദിവസം കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ നിന്നും ശാസ്‌താംകോട്ടയ്ക്ക് പോകാൻ കയറിയ യുവതികൾക്ക് കോട്ടാത്തലയിൽ നിന്നും കയറിയ രീതിയിലുള്ള ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്.

ആറ്റുകടവ്- ശാസ്‌താംകോട്ട യാത്രയ്ക്ക് 18 രൂപയാണ് ചാർജ്.എന്നാൽ കോട്ടാത്തല-ശാസ്‌താംകോട്ട ടിക്കറ്റ് നിരക്ക് 25 രൂപയാണ്.ഇത് ചൂണ്ടിക്കാട്ടുന്ന യാത്രക്കാരോട് കണ്ടക്ടർ ദേഷ്യപ്പെടുന്നതായും ആക്ഷേപമുണ്ട്.പ്രിയദർശിനി ബസുകളിൽ യാത്രക്കാർ ആവശ്യപ്പെടാത്ത,അവർ കയറാത്ത ഫെയർസ്റ്റേജുകൾ കൂട്ടി നൽകി വകുപ്പിനെ കബളിപ്പിക്കുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.ഫെയർസ്‌റ്റേജ് കൂട്ടി ടിക്കറ്റ് നൽകിയ സംഭവത്തിൽ പരാതി നൽകുമെന്നും യാത്രക്കാർ അറിയിച്ചു


































