ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ജലരാജാവായി അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പില്‍ മുത്തമിട്ടത്. നെഹ്‌റു ട്രോഫിയില്‍ പുത്തന്‍ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാഗമാണ് (4.23.44). മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.
ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്‌സില്‍ മേല്‍പ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്‌സില്‍ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കന്‍ഡും എടുത്താണ് പൂര്‍ത്തിയായത്. അഞ്ചാം ഹീറ്റ്‌സില്‍ നിരണവും ആറാം ഹീറ്റ്‌സില്‍ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കന്‍ഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോള്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.
ഉച്ചയോടെ നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയര്‍ത്തിയത്. കൊല്ലത്തെ ബോട്ട് ക്ളബാണ് അരോമ എന്നത് കൊല്ലത്തും ആലപ്പുഴക്കാര്‍തന്നെയാണ് തുഴക്കാരിലേറെയുമെന്നത് ആലപ്പുഴയിലും ആവേശം പരത്തിയിട്ടുണ്ട്.


































