പുറത്തൂർ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് തിരൂർ–പൊന്നാനി പുഴയിൽ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്കു സമീപം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ഹുസൈൻ ഒളിവിൽ പോയിരുന്നു. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായി മക്കൾ പൊലീസിനോട് പറഞ്ഞു. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്നിരുന്ന ഫൗസിയയെ ഹുസൈൻ വിളിച്ചുണർത്തിക്കൊണ്ടുപോയത്. രാവിലെ മാതാപിതാക്കളെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നായിരുന്നു മക്കൾ കരുതിയത്.
വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകിട്ടും ദമ്പതികളെ കാണാതായതോടെ തിരൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ഹുസൈന്റെ മൊബൈൽ ഫോൺ
വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഓണാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.


































