ആലപ്പുഴ. കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ സ്വർണം വിൽക്കാൻ സഹായിച്ച യുവാവിനെ മാപ്പ് സാക്ഷിയാക്കും.മോഷ്ടിച്ച ബാക്കി സ്വർണം യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.പ്രതികളിൽ ഒരാളുടെ അമ്മയുടെതെന്ന് പറഞ്ഞാണ് തനിക്ക് സ്വർണം നൽകിയത് എന്ന് യുവാവ് മൊഴി നൽകി.
കൊലപാതകത്തിനു ശേഷം സ്വർണം വില്പന നടത്താനാണ് പ്രതികൾ സുഹൃത്തിനെ ഉപയോഗിച്ചതെന്ന് പൊലീസ് നിഗമനം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന അന്വേഷണത്തിൽ പൊലീസ്, പ്രതികളായ കുട്ടികളെ ചൈൽഡ് ഹോമിലേക്ക് മാറ്റി.
കൊച്ചുമകളുടെയും സുഹൃത്തിന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റ കണ്ണുകാലിപ്പാലത്തിന് സമീപം മാടപ്പുറയ്ക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭൗതികദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരോടെ സംസ്കരിച്ചു. വ്യാഴാഴ്ച ആംബുലൻസിൽ എത്തിച്ച മൃതദേഹം കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, മക്കൾക്കായി ശിവൻകുട്ടി വാങ്ങിയ തൊട്ടടുത്തുള്ള പുരയിടത്തിൽ തയ്യാറാക്കിയ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മൂത്ത മകൾ ചിതയ്ക്ക് തീ കൊളുത്തി.
കൊല്ലം പരവൂരിലെ മൂന്ന് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലായിരുന്നു ശിവൻകുട്ടിയും കുടുംബവും വർഷങ്ങളോളം കഴിഞ്ഞിരുന്നത്. മക്കളുടെ വിവാഹത്തിന് ശേഷം അവർക്കായി സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി രണ്ട് പെൺമക്കളും ഗൾഫിൽ ജോലി നേടി പോവുകയും കുടുംബം കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള സ്ഥലം വാങ്ങുകയുമായിരുന്നു. ഒരു വീടിന്റെ പണി പൂർത്തിയാകുകയും രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ പൂർത്തിയാവുകയും ചെയ്ത ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ദാരുണ കൊലപാതകം അരങ്ങേറിയത്. മക്കളുടെ സ്വപ്നവീടുകളിൽ സന്തോഷത്തോടെ ജീവിക്കാൻ നിൽക്കാതെയാണ് ശിവൻകുട്ടി മടങ്ങുന്നത്.
































