26.2 C
Kollam
Tuesday 11th August, 2026 | 09:27:09 PM
Home News Breaking News അത് ആകാശച്ചുഴിയല്ല, വ്യോമയാനമേഖലയെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍

അത് ആകാശച്ചുഴിയല്ല, വ്യോമയാനമേഖലയെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ്. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നുവെന്നാണ് തെളിഞ്ഞത്. ആദ്യ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.

വിമാനം ആകാശച്ചുഴിയില്‍ വീണോയെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ഏജന്‍സി ബിഇഎയും എയര്‍ബസ് ടീമും എഎഐബിയെ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യ AI2379 വിമാനം ഈ മാസം നാലാം തീയതിയാണ് യാത്രയ്ക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ചത്. വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടര്‍ന്ന് 20 ഓളം യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. വിമാനജീവനക്കാര്‍ക്ക് നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. വിമാനത്തില്‍ മൂന്ന് പിഞ്ചുകുട്ടികള്‍ അടക്കം 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് പിന്നീട് മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here