27.2 C
Kollam
Wednesday 5th August, 2026 | 03:19:53 PM
Home News Breaking News അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റ് സ്തംഭിപ്പിച്ചു

അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റ് സ്തംഭിപ്പിച്ചു

ന്യൂഡെല്‍ഹി.അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റ് സ്തംഭിപ്പിച്ചു.സമ്മേളനം ആരംഭിച്ച് മിനിറ്റുകൾക്കകം ലോക്സഭ ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സഭ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

കോക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി പ്രക്ഷോഭത്തിനിടെ നടത്തിയ പൊലീസ് ഇടപെടലിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. ലോക്സഭ സമ്മേളിച്ച ഉടൻ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് സഭാനടപടികൾ തടസ്സപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ ബാങ്കേഴ്സ് ബുക് എവിഡൻസ് ബില്ലും ടാക്സേഷൻ ആൻഡ് അതർ ബിൽസ് ഭേദഗതി ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ആദായനികുതി ഓർഡിനൻസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രനും സൌഗതാ റോയിയും കൊണ്ടുവരുന്ന പ്രമേയവും ഇന്ന് പരിഗണനയിൽ ഉണ്ടായിരുന്നു.

സഭ തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ അജൻഡയുമായാണ് റിജിജു എത്തിയതെന്നായിരുന്നു കെ സി വേണുഗോപാൽ എം പിയുടെ പ്രതികരണം.പാർലമെന്‍റ് തുടങ്ങും മുൻപ് പ്രധാനമന്ത്രി ബിജെപിയുടെ 37എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിജെപി പ്രക്ഷോഭത്തിലെ അമിത്ഷായുടെ വിശദീകരണത്തിനു പുറമെ രാം ജന്മഭൂമി സംഭാവനക്കൊള്ള പാർലമെന്‍റ് ചർച്ച ചെയ്യണം, ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന വാഗ്ദാനം പാലിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും നിർത്തിവച്ചു. ഇ 20 പെട്രോളിന് എതിരേ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ചട്ടം 267 അനുസരിച്ച് രാജ്യസഭയിൽ നോട്ടീസ് നൽകി. എവിടെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാർ വിജയ് ചൌക്കിലേക്ക് മാർച്ച് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here