കൊച്ചി.മുത്തങ്ങയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീലുമായി എം ഗീതാനന്ദൻ ഹൈക്കോടതിയിൽ. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്നാണ് ആവശ്യം. വിചാരണക്കോടതി നല്‍കിയ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണം എന്നും അപ്പീലിൽ ഗീതാനന്ദൻ ആവശ്യപ്പെടുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട ബിനു, രമേശന്‍, അനിൽകുമാര്‍ എന്നിവരും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.
അധികാരമില്ലാതെയാണ് കേസ് സിബിഐ അന്വേഷിച്ചതെന്നും കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിലെ പ്രധാന വാദം. കേസില്‍ ഗൂഡാലോചനക്കുറ്റം നിലനില്‍ക്കില്ല. തെളിവുകളുടെ പകര്‍പ്പ് നല്‍കാതെയായിരുന്നു കേസിന്റെ വിചാരണ. ഇത് തങ്ങളുടെ നീതിപൂർവ്വമായ കേസ് നടത്തിപ്പിനെ ബാധിച്ചു എന്നും പ്രധാന സാക്ഷി പികെ ശശീന്ദ്രന്റെ മൊഴികള്‍ പരസ്പര വിരുദ്ധമാണ് എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
































