വയനാട്. മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു സെറ്റ്‌ലാനയും മുഹമ്മദ് റസീലും. വയനാട് എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കാത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ പോലീസ് സംഘം ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ പിടികൂടിയത് 41ഗ്രാം എം ഡി എം എ. റസീലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കാറിൽ നിന്ന് കണ്ടെത്തി.
സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ലഹരി ഉപയോഗിക്കാറുണ്ടെന്നും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടിയ അളവിൽ mdma കൊണ്ടുവന്നത് വില്പനയ്ക്കാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ചടക്കമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
































