കോഴിക്കോട്. പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഡൽഹി
കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണ ശൃംഖല നടത്തിയിരുന്നവരുമായി അജ്മലിനും സൂര്യയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തൽ.
ലഹരി എത്തിച്ചുനൽകിയവരാരെല്ലാം, ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നത് ആരൊക്കെ, കേരളത്തിലെ വിതരണ ശൃംഖലയുമായി ഇവർക്ക് എങ്ങനെയാണ് ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണം.
നിലമ്പൂർ സ്വദേശി അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരാണ് നോയിഡയിലെ ഫ്ളാറ്റില്‍ നിന്നും അറസ്റ്റിലായത്. സൂര്യ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
മൂന്ന് മാസം മുമ്പ് പന്തീരാങ്കാവിൽ നിന്ന് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിന്റെ കണ്ണികൾ അജ്മലിലേക്കും സൂര്യയിലേക്കും എത്തിയത്. പിന്നാലെ പ്രതികളുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ലഹരി ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിൽ താമസിച്ചിരുന്ന അജ്മലും സൂര്യയും ലഹരി കടത്ത് സംഘത്തിൽ നിന്ന് എംഡിഎംഎ ശേഖരിച്ച് ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. അജ്മലിന് മലപ്പുറത്ത് 13 കിലോ എംഡിഎംഎ പിടികൂടിയ കേസുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ മുഖ്യകണ്ണിയാണ് അജ്മലെന്നാണ് പൊലീസിന്റെ വിശദീകരണം.
Home News Breaking News പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസ്, പ്രതികള്‍ക്ക് വിതരണ ശൃംഖലയുമായി അടുത്ത ബന്ധം

































