ബെംഗളൂരു: ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ എത്തിച്ചുനൽകിയ സംഭവത്തിൽ ബെംഗളൂരു പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കൃപാ ഹെൽത്ത് കെയർ എന്ന ഫാർമസിയുടെ ഉടമ വീരേഷ് കുമാർ ജെയിൻ അറസ്റ്റിലായിട്ടുണ്ട്.
മിനർവ സർക്കിളിന് സമീപമുള്ള കൃപാ ഹെൽത്ത് കെയറിൽ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്. കാൻസർ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും പകുതിയോളം വിലക്കുറവിൽ നൽകിയാണ് ഇവർ വിപണിയിൽ വിതരണം ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകൾ ശേഖരിച്ച് പുതിയ കവറുകളിലാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ പതിച്ചാണ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ അഞ്ച് കോടിയോളം രൂപയുടെ വ്യാജ മരുന്നുകളും കുത്തിവയ്പ്പ് നിർത്തുന്നതിനുള്ള ഉപകരണങ്ങളും ഇൻവോയ്സുകളും പൊലീസ് പിടിച്ചെടുത്തു. കേസിൽ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന പ്രശാന്ത് എന്നയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടകയ്ക്ക് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ മരുന്നുകൾ വാങ്ങിയ ആശുപത്രികളെയും സ്ഥാപനങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.




























