ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂർ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
Also Read: ‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി
ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ സമർപ്പിച്ച ഉറപ്പ് പരിഗണിച്ച്, ചോദ്യം ചെയ്യൽ പൂർത്തിയാക്കി അദ്ദേഹത്തെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
വിടുതലിന് ശേഷം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തഞ്ചാവൂരിൽ നിന്ന് റോഡ് മാർഗ്ഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് തിരിക്കുന്ന ഉദയനിധി, അവിടെ നിന്ന് വിമാനം മാർഗ്ഗം ചെന്നൈയിലേക്ക് മടങ്ങും.
കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി സംസാരിക്കുമ്പോൾ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയരുകയും ഇതിന് മറുപടിയായി ഉദയനിധി നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്നും ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ താൻ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്നും എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നുമാണ് ഡി.എം.കെയും ഉദയനിധി സ്റ്റാലിനും വ്യക്തമാക്കിയത്.


































