27.4 C
Kollam
Tuesday 8th September, 2026 | 11:02:47 PM
Home News Kerala ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ്...

ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുമളി: ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടട സ്വദേശി ഗോഡ്‌സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്‌സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്ത് ഗോഡ്‌സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്‌സന്റെ മോശം പെരുമാറ്റവുമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

വിശദമായ അന്വേഷണത്തിലും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15-ന് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ ഗോഡ്‌സണെയും പ്രതി ചേര്‍ത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തു.

തുടര്‍ന്ന് ഇടുക്കി എസ്.പി. ഡോ. എ. നസീമിന്റെയും പീരുമേട് ഡിവൈ.എസ്.പി. ഷിജു പി.എസ്സിന്റെയും നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സൈബര്‍ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോഡ്‌സണ്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here