ചെന്നൈ: തമിഴിനാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.
ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് ഓഗസ്റ്റ് 28 വരെ നീട്ടിയത്. നേരത്തെ ജൂലൈ 31 വരെ ആയിരുന്നു വിലക്ക്. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതോടെ ടിവികെയ്ക്ക് തനിച്ച് വളരെ വേഗം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഹർജികൾ ഉണ്ടെന്ന കാരണം ആണ് കമ്മീഷനെ വിലക്കിയ ഉത്തരവ് നീട്ടിയതിന് കോടതി പറയുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് ഹർജികൾ പരിഗണിക്കുന്നതും മാറ്റിയിരുന്നു. തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികളിൽ വിധി വരുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും വിശദീകരണം തേടിയ കോടതി വിഷയം വിശദമായി വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജി ഉണ്ടെന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്ന പുതിയ രീതി ആണ് പയറ്റുന്നതെന്നാണ് ഉയരുന്ന വിമർശനം. തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് വലിയ ആരോപണങ്ങൾ ഉയരുന്നതിനിടെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നില്ല. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം ഇറക്കിയെങ്കിലും തമിഴ്നാടിനെ പരിഗണിക്കാത്തത് വിജയ് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

































