25.6 C
Kollam
Wednesday 12th August, 2026 | 09:42:56 AM
Home News Breaking News ദക്ഷിണേന്ത്യ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

ദക്ഷിണേന്ത്യ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണവും നിലവിലെ വിതരണവും മാറ്റമില്ലാതെ ശാശ്വതമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിർണായക പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ അപ്പാടെ നിലനിർത്തണമെന്നും 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ നീക്കം.

Also Read: ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതരപരിക്ക്

പ്രമേയം സഭയിൽ എന്നായിരിക്കും അവതരിപ്പിക്കുകയെന്ന തീയതി വ്യക്തമായിട്ടില്ലെങ്കിലും, ശനിയാഴ്ച ചെന്നൈ കലൈവാണർ അരംഗത്തിൽ സംഘടിപ്പിച്ച എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ തീരുമാനം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ എന്നീ പാർട്ടികൾ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രാദേശിക രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം യോഗങ്ങളെന്ന് ആരോപിച്ചായിരുന്നു പ്രധാന ദ്രാവിഡ പാർട്ടികളുടെ ബഹിഷ്കരണം. അതേസമയം കോൺഗ്രസിലെ 11 പേരും സിപിഐ, സിപിഎം, വിസികെ പാർട്ടികളിലെ രണ്ട് പേർ വീതവും എംഡിഎംകെ, ഐയുഎംഎൽ പ്രതിനിധികളും ഉൾപ്പെടെ 21 എംപിമാർ യോഗത്തിൽ പങ്കെടുത്ത് വിജയ്‍യുടെ നിലപാടിന് പിന്തുണ അറിയിച്ചു.

മണ്ഡല പുനർനിർണയ പ്രക്രിയ നടപ്പിലാക്കുമ്പോൾ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്‍ററി പ്രാതിനിധ്യം വലിയ തോതിൽ കുറയുമെന്നാണ് തമിഴ്‌നാട് സർക്കാരിന്‍റെ പ്രധാന ആശങ്ക. കഴിഞ്ഞ 50 വർഷമായി 1971 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ലോക്‌സഭാ, നിയമസഭാ സീറ്റുകൾ നിർണ്ണയിച്ചിട്ടുള്ളത്. എന്നാൽ 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി പുനർനിർണയം നടത്താനുള്ള ശ്രമങ്ങൾ ദക്ഷിണേന്ത്യക്ക് തിരിച്ചടിയാകും. ജനസംഖ്യ വിജയകരമായി നിയന്ത്രിക്കുകയും സാമ്പത്തിക വളർച്ചയും സാമൂഹിക ക്ഷേമ പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് ശിക്ഷയെന്നോണം സീറ്റുകൾ കുറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ലോക്‌സഭയിലെ ആകെ അംഗസംഖ്യ 543 ആയി ശാശ്വതമായി നിലനിർത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് വിഭജന അനുപാതത്തിൽ മാറ്റം വരുത്താതിരിക്കുക, ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള 2.2:1 എന്ന അനുപാതം അതേപടി നിലനിർത്തുക എന്നിവയാണ് കേന്ദ്രത്തോട് പ്രമേയത്തിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതിനൊപ്പം മണ്ഡല പുനർനിർണയത്തിനായി കാത്തുനിൽക്കാതെ നിലവിലെ 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെ 2029 മുതൽ വനിതാ സംവരണം നടപ്പിലാക്കണമെന്നും സഭ ആവശ്യപ്പെടും. ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനത്തെ തകർക്കുന്ന ഒരു നീക്കവും തമിഴ്‌നാട് അനുവദിക്കില്ലെന്ന് നേരത്തെ കരൂരിൽ നടന്ന പൊതുപരിപാടിയിലും വിജയ് വ്യക്തമാക്കിയിരുന്നു. ഈ രാഷ്ട്രീയ എതിർപ്പിനെ നിയമസഭയുടെ ഔദ്യോഗിക നിലപാടായി മാറ്റി കേന്ദ്രത്തിന്മേൽ സമ്മർദ്ദം ശക്തമാക്കാനാണ് തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here