ചെന്നൈ: തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് കാർ നൽകുന്നതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ പുതിയ പദ്ധതിക്ക് കീഴില്‍ ഓരോ നിയമസഭാംഗത്തിനും 75,000 രൂപയുടെ അലവന്‍സും ലഭിക്കും. ഡ്രൈവറുടെ ശമ്പളവും കാറുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായാണ് തുക. ഇവയ്ക്ക് പുറമേ ഓരോ എംഎല്‍എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കാനായി മാസം 25,000 രൂപയും സർക്കാർ നൽകും.
അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭിക്കാതെ എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിസികെ എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വിഷയം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.
മാത്രമല്ല, 75,000 മുതൽ ഒരുലക്ഷംവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുമെന്നും വിജയ് പറഞ്ഞു. ഈ വായ്പകൾക്ക് 75,000 രൂപ വരെയാണ് ഇളവ് നൽകുക. കാർഷികവായ്പ എഴുതിത്തള്ളാനും ഇളവ് നൽകാനുമുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
മേയ്മാസത്തിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേർത്തു.
കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കർഷർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

































