വയനാട്.സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ ഹാൻസ് മോഷണം പോയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറാണ് നടപടി സ്വീകരിച്ചത്.ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു
സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായ സംഭവത്തിലാണ് നടപടി.
സ്റ്റേറേഷൻ കോമ്പൗണ്ടിലെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്.സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്താണ് ഹാൻസ് കടത്തിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് സബിത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാൻസ് മോഷണം പോയ വിവരം പുറത്തുവന്നതിന് പിന്നാലെ സബിത്ത് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ അന്വേഷണം നടത്തിയ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.തൊണ്ടിമുതൽ മോഷണത്തിൽ സബിത്തിനെതിരെ വകുപ്പുതല അന്വേഷണവും തുടരും.
മോഷണം പോയ ഹാൻസ് കണ്ടെത്തുന്നതിനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്





























