തളിപ്പറമ്പ് . മോഷണം തടയേണ്ട പൊലീസുകാരന്‍ മോഷ്ടാവായാല്‍ എങ്ങനെയിരിക്കും. കണ്ണൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മുൻ പോലീസുകാരൻ പിടിയിൽ. പയ്യന്നൂർ സ്വദേശി വിപിൻകുമാറിനെ തളിപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പ്രതി പിടിയിലായത്.
പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ജ്യോത്സ്യൻ സജിൻ മോഹന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ദർശനത്തിന് പോകുന്നതിനിടെ ഷർട്ട് ക്ഷേത്രത്തിലെ റാക്കിൽ തൂക്കിയിരുന്നു.
തിരിച്ചെത്തിയപ്പോൾ മൊബൈൽ ഫോൺ കാണാനില്ല. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാനമായ മോഷണങ്ങൾ നടന്നിരുന്നു. ഭക്തരുടെ മൊബൈൽ ഫോണുകളും പണവും കാണിക്കപ്പണവും നഷ്ടപ്പെട്ടു. കാണിക്കപ്പാത്രത്തിൽ നിന്ന് പണം കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ഇതിനിടെയാണ് തൃച്ചംബരം ക്ഷേത്രത്തിൽ വീണ്ടും മോഷണശ്രമം. സംശയം തോന്നിയ ക്ഷേത്ര ജീവനക്കാർ വിപിൻകുമാറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സേനയില്‍ നിന്ന് നേരത്തേ പുറത്താക്കിയതാണ് ഇയാളെ.



























