തിരുവനന്തപുരം.സംസ്ഥാനത്തെ സര്‍ക്കാര്‍, അർധസർക്കാർ, സ്വകാര്യ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള വിപ്ലവകരമായ പദ്ധതിക്ക് കേരള വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഓഫീസുകൾക്കായി ‘വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്.
നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികൾ, വായിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ചെറിയ അക്ഷരങ്ങളിലെ ഫോമുകൾ, മുകളിലത്തെ നിലകളിലെ കൗണ്ടറുകൾ. സർക്കാർ ഓഫീസുകളിലെത്തുന്ന വയോജനങ്ങൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണിത്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഇനി വിരാമമാകുന്നു.വയോജനങ്ങൾക്കായി സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. വില്ലേജ്, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ എന്നിവയെല്ലാം ഇനി ‘വയോജന സൗഹൃദ’മാകും.
അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ, വയോജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാനാണ് നീക്കം.ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നായി 14 ഓഫീസുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലേക്കും, തുടർന്ന് സ്വകാര്യ ആശുപത്രികൾ അടക്കമുള്ള സ്വകാര്യ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.





























