ശാസ്താംകോട്ട:സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയുടെ ഏകാധിപത്യത്തെയും ജാതി മേധാവിത്വത്തെയും ചോദ്യം ചെയ്തതിന്റെ പേരിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെതിരെ സിപിഎം ഏരിയ ഘടകം പോലീസിൽ പരാതി നൽകി.
സിപിഎമ്മിൽ നിലനിൽക്കുന്ന കുടുംബാധിപത്യത്തെയും വിഭാഗീയതയും സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പോരുവഴിയിലെ പാർട്ടിയുടെ യുവ നേതാവായ പ്രഭുകുമാറിനെതിരെ ശൂരനാട് പോലീസിൽ പരാതി നൽകിയത്.സിപിഎം ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗം അഡ്വ.വിജയനന്ദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയിൽ ഉടലെടുത്ത ജീർണ്ണത തുറന്നു കാട്ടിയിരുന്നു.പട്ടികജാതിക്കാരനായ തന്നെയും തൻ്റെ സഹോദരനെയും പാർട്ടി പൂർണമായി തഴഞ്ഞതായി വിജയാനന്ദ് പരസ്യമായി പ്രതികരിച്ചിരുന്നു.ഇനി തനിക്കൊരു ചുമതലയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎമ്മിൽ തുടർന്ന് പ്രവർത്തിക്കില്ലെന്നും താൻ മരിച്ചാൽ ഒരു ചുവപ്പ് കോടി തൻ്റെ മൃതദേഹത്തിൽ പുതപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് ഏറെ ചർച്ചയായി.ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും പ്രതികരണം നടത്തി.ഇതിൽ വിവിധ സമുദായത്തിൽപ്പെട്ട പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നു.എന്നാൽ പ്രഭുവിനെ മാത്രമാണ് പ്രതിയാക്കി പരാതി നൽകിയത്.ആരോപണം ഉന്നയിച്ച വിജയാനന്ദനെതിരെയും തൽക്കാലം നടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനം.
ഈ സംഭവം പാർട്ടിയിലെ ഏകാധിപത്യത്തിന്റെയും പ്രീണന നയത്തിൻ്റെയും നേർക്കാഴ്ചയാണ് വ്യക്തമാക്കുന്നത്.പ്രഭുവിന് ഒപ്പം പ്രതികരിച്ച ഡിവൈഎഫ്ഐ നേതാവ് അഹമ്മദിനെതിരെ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ല.മാത്രവുമല്ല ശൂരനാട് ഏരിയ കമ്മിറ്റിയിൽപ്പെട്ട രണ്ട് ജില്ലാ നേതാക്കളെ പേരെടുത്ത് അധിക്ഷേപിച്ചാണ് അഹമ്മദ് സോഷ്യൽ മീഡിയയിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.ഇയാൾക്കെതിരെ പോലീസ് കേസ് പോയിട്ട് ഒരു അച്ചടക്ക നടപടിയും പാർട്ടി സ്വീകരിച്ചില്ല.സംഘടനാ സംവിധാനത്തിലെ അസ്വസ്ഥതകൾക്കിടെ സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയിൽ പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമാകുകയാണ്.
ഏരിയ കമ്മിറ്റിക്കു കീഴിലെ നാല് ലോക്കൽ സെക്രട്ടറിമാർ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ഏരിയ സെക്രട്ടറി ബി.ശശി രണ്ടുമാസമായി അവധിയിലാണ്.ലോക്കൽ സെക്രട്ടറി സ്ഥാനങ്ങളിൽ ചുമതലയേൽക്കാൻ പ്രവർത്തകർ തയ്യാറാകാത്തതും നേതൃത്വത്തിന് പുതിയ തലവനയായി. ഫണ്ട് പിരിവ്,പാർട്ടി പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ പിരിവ്, സംഘടനാ പരിപാടികളുടെ സാമ്പത്തിക ബാധ്യത എന്നിവ സ്ഥാനമൊഴിയലിന് കാരണമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമാണ്.ശൂരനാട്,ശൂരനാട് വടക്ക്,പാവുമ്പ,പുതുതായി രൂപീകരിച്ച ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റികളിലെ സെക്രട്ടറിമാരാണ് ചുമതലയൊഴിഞ്ഞത്.ഫണ്ട് പിരിവും സംഘടനാ പ്രവർത്തനങ്ങളുടെ ചെലവും പ്രവർത്തകരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.സംഘടനാ ചുമതലകൾ പ്രവർത്തകരുടെ വ്യക്തിഗത സാമ്പത്തിക ബാധ്യതയായി മാറുന്നതായുള്ള വിമർശനവും ശക്തമാണ്.നേതൃത്വത്തിലെ വിഭാഗീയതയുടെ തുടർച്ചയായാണ് ബി.ശശി അവധിയിൽ പ്രവേശിച്ചതെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.മൂന്നു ടേം ഏരിയ സെക്രട്ടറി സ്ഥാനത്ത് പൂർത്തിയാക്കിയ ജില്ലാ കമ്മിറ്റിയംഗം പി.ബി സത്യദേവനാണ് നിലവിൽ ചുമതല വഹിക്കുന്നത്.ലോക്കൽ സെക്രട്ടറിമാരുടെ ഒഴിവുകളിൽ പുതിയ ചുമതലക്കാരെ കണ്ടെത്താനാകാത്തത് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതോടെ ജനപ്രതിനിധികളെയും ഏരിയ കമ്മിറ്റി അംഗങ്ങളെയും താൽക്കാലികമായി ചുമതല ഏൽപ്പിക്കേണ്ട സ്ഥിതിയാണ്. ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ എ.റമീസിനാണ് നൽകിയിരിക്കുന്നത്.
ഭരണം നഷ്ടമായതോടെ പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും മുൻകാലത്തെപ്പോലെ ഇടപെടാൻ കഴിയാത്തതും പാർട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക വിലയിരുത്തൽ. ഇതിനിടെയാണ് സംഘടനാ ചുമതലകളുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച വിമർശനങ്ങളും നേതൃത്വത്തിലെ ഒഴിവുകളും പാർട്ടിയിൽ ചർച്ചയാകുന്നത്.

































