കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോഹൻ.കെ.തോമസിന് നാടിൻ്റെ ആദരവ്.കൊല്ലം ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസിലെ ഡ്രൈവറായ മാനാമ്പുഴ ജിനു ഭവനത്തിൽ തോമസ് കൊച്ചുമ്മൻ്റെയും ജിൻസിയുടെയും മകനായ ജോഹൻ ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ചെറിയ പ്രായത്തിൽ തന്നെ മകനിൽ കൃഷിയുടെ വാസന കണ്ടെത്തിയ പിതാവ് നൽകിയ പ്രോത്സാഹനമാണ് പഠനത്തിനൊപ്പം കൃഷിയെയും മുറുകെ പിടിക്കാൻ ജോഹനെ പ്രേരിപ്പിച്ചത്.പച്ചക്കറി കൃഷിയോടാണ് കൂടുതൽ താല്പര്യം.

വീട്ടുമുറ്റത്ത് മൺച്ചട്ടികളിൽ നട്ടു വളർത്തുന്ന പച്ചക്കറി കൃഷിയിൽ നിന്നും മികച്ച വിളവാണ് ലഭിക്കുന്നത്.തക്കാളി,അമര ,പയർ,പച്ചമുളക്,വഴുതന,കോളിഫ്ലവർ ഉൾപ്പെടെ എല്ലാത്തരം പച്ചക്കറികളും വീട്ടുമുറ്റത്ത് വിളയുന്നു.ഇതിനാൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി പുറത്തു നിന്നു വാങ്ങേണ്ടുന്ന ആവശ്യമേയില്ലെന്ന് വീട്ടുകാർ പറയുന്നു.സ്കൂളിൽ പോകേണ്ട ദിവസങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തിയാണ് കൃഷി പരിപാലനം.പിതാവ് തോമസ് കൊച്ചുമ്മൻ 2015 ൽ കുന്നത്തൂർ പഞ്ചായത്തിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാതാപിതാക്കളുടെയും സഹോദരൻ ജൂവലിൻ്റെയും പിന്തുണ ജോഹന് വഴികാട്ടിയാണ്.കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കുന്നത്തൂർ കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ മികച്ച കുട്ടികർഷകനായി തെരഞ്ഞെടുത്ത ജോഹനെ കർഷകദിനത്തിൽ ഉല്ലാസ് കോവൂർ എംഎൽഎ ആദരിച്ചു.































