കരുനാഗപ്പള്ളി: ബാറിൽ സംഘർഷമുണ്ടാക്കിയ ശേഷം ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ.ആലുംകടവ് മരുതൂർകുളങ്ങര നോർത്തു മഹേശ്വരി ഭവനത്തിൽ ഗൗതം (23)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവത്തിന് ആസ്പദമായ വഴക്ക് നടന്നത്.കരുനാഗപ്പള്ളി സ്വദേശിയായ നിഥിനെ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പ്രതി തടഞ്ഞു നിർത്തുകയും ബിയർ വാങ്ങിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു.
തൻ്റെ കയ്യിൽ കാശില്ലന്ന് പറഞ്ഞതിന്റെ വിരോധത്താൽ പരിസരത്ത് കിടന്ന ബിയർ കുപ്പി കൊണ്ട് പരാതിക്കാരന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിഥിൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചെങ്ങന്നൂർ ഭാഗത്തു നിന്നാണ് പിടികൂടിയത്.മൊബൈൽ ഫോൺ ഇല്ലാതിരുന്ന പ്രതിയെയാണ് കരുനാഗപ്പള്ളി പോലീസ് സാഹസികമായി ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.പിടിയിലായ ഗൗതം ആറോളം കേസുകളിൽ പ്രതിയാണ്.കുറ്റവാളികൾക്കെതിരായുള്ള കാപ്പ പ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്നു.കാപ്പയുടെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപെടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ്.ബി യുടെ മേൽനോട്ടത്തിൽ എസ്ഐ മാരായ അനീഷ്,ആഷിഖ്.എസ്, സിപിഓമാരായ ഹാഷിം, പ്രശാന്ത്, ശ്രീകുമാർ, ജിഷ്ണു ,സരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
































