27.2 C
Kollam
Friday 11th September, 2026 | 10:55:20 PM
Home News Breaking News കേരളം നടുങ്ങിയ ആ കൊടുംക്രൂരതയ്ക്ക് കുറ്റപത്രം നല്‍കി

കേരളം നടുങ്ങിയ ആ കൊടുംക്രൂരതയ്ക്ക് കുറ്റപത്രം നല്‍കി

തിരുവനന്തപുരം. നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചുവെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ. 83 ദിവസങ്ങൾക്ക്
ശേഷം നെടുമങ്ങാട് SC /ST കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു..

കുഞ്ഞിന്റെ അമ്മ അഖില, അമ്മയുടെ സുഹൃത്ത് അഷ്കർ എന്നിവർക്കെതിരെയാണ് കുറ്റപത്രം. കൊലപാതകം, ക്രൂരമർദ്ദനം, തെളിവ് നശിപ്പിക്കൽ, ജെജെ ആക്ട് എന്നിവയ്ക്ക് പുറമേ എസ്സി/എസ്ടി ആക്ട് എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ 96 മുറിവുകൾ ഉണ്ടായിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നിരന്തര മർദ്ദനം കാരണം കുഞ്ഞിന്റെ ഏഴു വാരിയെല്ലുകൾ തകർന്നിരുന്നു. തലക്കേറ്റ കനത്ത ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. കുഞ്ഞിനെ
അഷ്ക്കർ മർദ്ദിക്കുന്നത് അറിയാമായിരുന്നിട്ടും അഖില തടഞ്ഞിരുന്നില്ല, ചികിത്സ നൽകിയിരുന്നില്ല. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപെടുത്താൻ തീരുമാനിച്ചത്. കുഞ്ഞ് നടക്കുന്നത് ഒഴിവാക്കാൻ കാൽപാദങ്ങളിൽ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് പൊളിക്കുകയും ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മെയ് 26 നാണ് കുഞ്ഞ് മരണപ്പെടുന്നത്. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിൽ ആയെന്നും സ്റ്റെപ്പിൽ നിന്നും വീണതാണെന്നും വരുത്തി തീർക്കാനാണ് പ്രതികൾ ആദ്യം ശ്രമിച്ചത്. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കുഞ്ഞിനെ മർദ്ദിക്കാൻ ഉപയോഗിച്ച കമ്പ് ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ നശിപ്പിക്കാൻ പ്രതിയായ രണ്ടാനച്ഛനും കുഞ്ഞിന്റെ അമ്മയും ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് തെളിവ് നശിപ്പിക്കൽ വകുപ്പ് കൂട്ടിച്ചേർത്തത്.