തിരുവനന്തപുരം. മലയിന്‍കീഴിൽ ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ ക്രിസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തു. അഭിജിത്തുമായുള്ള വഴക്കിനെ തുടർന്നാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് മൊഴി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അന്വേഷിച്ചെത്തിയ ബന്ധുവാണ് കൊലപാതകം ആദ്യം അറിയുന്നത്.
വിളവൂർക്കലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയിന്‍കീഴ് പോലീസ് വീട്ടില്‍ വച്ച് ചോദ്യം ചെയ്ത ശേഷമാണ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തത്.
വിഷം കഴിച്ചെന്ന സംശയത്തില്‍ ക്രിസ്റ്റിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും നാലാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പോലീസിന് നൽകിയ മൊഴി. ഇതിന്‍റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുൻപാകെ മൊഴി നൽകി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തും
































