തിരുവനന്തപുരം.ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് MLAയ്ക്ക് എതിരെയുള്ള നടപടി താക്കീതിലൊതുങ്ങിയേക്കും. അതിവേഗ നടപടി വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. ആരോപണ വിധേയനായ സജിത്തിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. രമ്യതയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നാണ് വിഷയത്തിൽ കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം.
ചിറയിൻകീഴിലെ കയ്യാങ്കളിയിലും, തുടർന്നുള്ള കത്ത് വിവാദത്തിലും കടുത്ത അതൃപ്തിലാണ് നേതാക്കൾ. അതിൻ്റെ സൂചനയാണ് കെപിസിസി ഭാരവാഹി യോഗത്തിലെ രമ്യക്കെതിരെയുള്ള രൂക്ഷ വിമർശനം. സംഘടന ചുമതലയിൽ നിന്ന് രമ്യയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. എന്നാൽ അന്വേഷ സമിതി റിപ്പോർട്ട് ലഭിച്ചെങ്കിലും തിടുക്കത്തിലുള്ള നടപടി വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. രമ്യ തുടങ്ങി വെച്ച വിവാദത്തിൽ രമ്യതയാണ് ആഗ്രഹിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രമ്യ ഹരിദാസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിലും പരാമർശിക്കുന്ന എന്നാണ് സൂചന. പാളയം പ്രദീപ് ഇനി മണ്ഡലത്തിലേക്ക് എത്തേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. ഇക്കാര്യവും റിപ്പോർട്ട് പരിശോധിച്ച ശേഷം പാർട്ടി നേതൃത്വം വ്യക്തമാക്കും. അതേസമയം ആരോപണവിധേയനായ സജിത്തിനെതിരെയും നടപടി ഉണ്ടായേക്കും. ഇരുകൂട്ടരുടെയും ചേരിപ്പോരിൽ പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടായി എന്ന വിലയിരുത്തലിലാണ് നേതൃത്വം. കൂടാതെ മണ്ഡലത്തിലെ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്താനും സാധ്യതയുണ്ട്.































