തിരുവനന്തപുരം. പരീക്ഷ ക്രമക്കേട് അന്വേഷണത്തിൽ മൊഴി നൽകാൻ PSC അംഗങ്ങൾ എസ് ഐ ടിക്ക് മുന്നിൽ ഹാജരാകില്ല. ഇക്കാര്യം വ്യക്തമാക്കി പിഎസ്‌സി സർക്കാരിന് കത്ത് നൽകും.ഭരണഘടന പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം എസ് ഐ ടി, PSC ചേമ്പറിൽ എത്തിയാൽ മൊഴി നൽകാമെന്നാണ് നിലപാട്.
ഭരണഘടനാപരമായ പരിരക്ഷ കൂടി ഉള്ളവരാണ് പി എസ് സി ചെയർമാനും അംഗങ്ങളും. അതനുസരിച്ച് മൊഴിയെടുക്കാൻ എസ്ഐടിക്ക് മുന്നിൽ അങ്ങോട്ടുപോയി ഹാജരാകേണ്ടതില്ല. എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കാനും തയ്യാറാണ്.എസ്ഐടി സമയം നിശ്ചയിച്ച് ,അംഗങ്ങളുടെ ചേമ്പറിൽ എത്തിയാൽ മൊഴി നൽകും. ഇത് സംബന്ധിച്ച് എസ്ഐടിയുമായി ആശയവിനിമയവും നടന്നിട്ടുണ്ട്.എസ് ഐ ടി ഇന്നലെ നൽകിയ നോട്ടീസ് അനുസരിച്ച് ചൊവ്വാഴ്ച മുതൽ മൊഴിയെടുക്കാൻ ഹാജരാകണം എന്നാണ് നിർദ്ദേശം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ ക്രമക്കേടിൽ പി എസ് സി യിലെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആര്‍.ഹരി എന്നിവർക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അംഗങ്ങളിലേക്കും ചെയർമാനിലേക്കും കൂടി അന്വേഷണം നീട്ടാൻ എസ് ഐ ടി തീരുമാനിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ ഇടപെടൽ എങ്ങനെ, ഇതെല്ലാം കണ്ടെത്താൻ കൂടി ലക്ഷ്യമിട്ടാണ് ഉന്നതതല അന്വേഷണത്തിന് SIT തീരുമാനം . തിരിമറി നടന്നിട്ടില്ലായിരുന്നെങ്കിൽ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച ഇടത് യൂണിയനിൽ പെട്ട ആൾക്ക് റാങ്ക് പട്ടികയിൽ പോലും ഇടം ലഭിക്കില്ലായിരുന്നു
































