ലഖ്നൗ: മൊബൈൽ നെറ്റ്വർക്ക് മോശമായതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനി ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പ്രദേശത്ത് മൊബൈൽ ടവർ ഉണ്ടായിട്ടും രണ്ട് വർഷമായി നെറ്റ്‌വർക്ക് പ്രശ്നം തുടരുന്നതിലുള്ള പ്രതിഷേധമാണ് കടുത്ത നടപടിയിലേക്ക് ഗ്രാമവാസികളെ നയിച്ചതെന്നാണ് വിവരം.
പ്രദേശത്ത് നിരന്തരം നെറ്റ്‌വർക്ക് തടസ്സം നേരിടുന്നുണ്ടെന്നും പലതവണ ടെലികോം കമ്പനിയിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. 5ജി സേവനത്തിനായി പ്രീപെയ്ഡ് റീചാർജ് ചെയ്തിട്ടും ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ വിളിക്കാനോ കഴിയാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു.
ഇതിനിടെ പ്രദേശത്ത് എത്തിയ ടവർ ടെക്നീഷ്യനെ ഗ്രാമവാസികൾ പിടികൂടി ടവറിൽ കെട്ടിയിടുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് നാട്ടുകാർ പറഞ്ഞത്. നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാകാതെ ടെക്നീഷ്യനെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ടെക്നീഷ്യനെ മോചിപ്പിച്ചത്. സംഭവത്തിൽ ടെക്നീഷ്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.



























